കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 250 പരാതികൾ. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ തട്ടിപ്പുകൾ നടത്തിയത്. വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകളാണ് ഏറ്റവും അധികം നടന്നത്.
വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടുള്ളത് 128 പരാതികളാണ്. 63 തട്ടിപ്പുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും 32 തട്ടിപ്പുകൾ ഫോൺ കോളുകൾ വഴിയും നടന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വാട്ട്സ്ആപ്പ് വഴി 24 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തു. 3 തട്ടിപ്പുകൾ എസ്എംഎസ് വഴിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിട്ര ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളും ലിങ്കുകളും കൈകാര്യം ചെയ്യുമ്പോൾ സുരക്ഷാ അവബോധം വർദ്ധിപ്പിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വിശ്വസനീയമല്ലാത്തതും സംശയകരവുമായ സ്ഥാപനങ്ങളുമായി ബാങ്കിംഗ് വിവരങ്ങളോ മറ്റു വ്യക്തിഗതവിവരങ്ങളോ കൈമാറരുത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഏതെങ്കിലും വെബ്സൈറ്റുകളിൽ നിന്നോ മറ്റോ ലഭിക്കുന്ന, സന്ദേശങ്ങളും ആശയവിനിമയങ്ങളും ഉടൻ തന്നെ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. ഇത് സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും സമൂഹത്തിലെ മറ്റു അംഗങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








